-ഇരവി വര്‍മ്മന്‍ തമ്പി (ഇരയിമ്മന്‍ തമ്പി)


ഓമനത്തിങ്കള്‍ക്കിടാവോ - നല്ല

കോമളത്താമരപ്പൂവോ

പൂവില്‍ നിറഞ്ഞ മധുവോ - പരി-

പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ - ചെറു-

തത്തകള്‍ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ - മൃദു-

പഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍ കിടാവോ - ശോഭ

കൊള്ളുന്നൊരന്നക്കൊടിയോ

ഈശ്വരന്‍ തന്ന നിധിയോ - പര-

മേശ്വരിയേന്തും കിളിയോ

പാരിജാതത്തിന്‍ തളിരോ - എന്റെ

ഭാഗ്യദ്രുമത്തിന്‍ ഫലമോ

വാത്സല്യരത്നത്തെ വയ്പാന്‍ - മമ

വാച്ചൊരു കാഞ്ചനച്ചെപ്പോ

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-

രുട്ടത്തു വെച്ച വിളക്കോ

കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും

കേടുവരാതുള്ള മുത്തോ

ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള

മാര്‍ത്താണ്ഡദേവപ്രഭയോ

സൂക്തിയില്‍ കണ്ട പൊരുളോ - അതി-

സൂക്ഷ്മമാം വീണാരവമോ

വമ്പിച്ച സന്തോഷവല്ലി - തന്റെ

കൊമ്പതില്‍ പൂത്ത പൂവല്ലി

പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-

ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ

കസ്തൂരി തന്റെ മണമോ - നല്ല

സത്തുക്കള്‍ക്കുള്ള ഗുണമോ

പൂമണമേറ്റൊരു കാറ്റോ - ഏറ്റം

പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ

കാച്ചിക്കുറുക്കിയ പാലോ - നല്ല

ഗന്ധമെഴും പനിനീരോ

നന്മ വിളയും നിലമോ - ബഹു-

ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ

ദാഹം കളയും ജലമോ - മാര്‍ഗ്ഗ-

ഖേദം കളയും തണലോ

വാടാത്ത മല്ലികപ്പൂവോ - ഞാനും

തേടിവെച്ചുള്ള ധനമോ

കണ്ണിന്നു നല്ല കണിയോ - മമ

കൈവന്ന ചിന്താമണിയോ

ലാവണ്യപുണ്യനദിയോ - ഉണ്ണി-

ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ

ലക്ഷ്മീഭഗവതി തന്റെ - തിരു-

നെറ്റിമേലിട്ട കുറിയോ

എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-

ലിങ്ങനെ വേഷം ധരിച്ചോ

പദ്മനാഭന്‍ തന്‍ കൃപയോ - ഇനി

ഭാഗ്യം വരുന്ന വഴിയോ