Sunday, January 15, 2012

Malayalam Kavithakal - Agasthya Hrudayam [അഗസ്ത്യഹൃദയം]

അഗസ്ത്യഹൃദയം.
വി.മധുസൂദനന്‍ നായര്‍


രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം
നോവിന്റെ ശൂല മുന മുകളില്‍ കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളര്‍ന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-

മൊലിവാര്‍ന്ന ചുടുവിയര്‍പ്പാല്‍ പൊതിഞ്ഞും

മലകയറുമീ നമ്മളൊരുവേളയൊരുകാത-

മൊരുകാതമേയുള്ളു മുകളിലെത്താന്‍
.



ഇപ്പൊഴീയനുജന്റെ ചുമലില്‍ പിടിക്കൂ

ഇപ്പാപ ശില നീയമര്‍ത്തിച്ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാന്‍ നീട്ടും
ഈ വഴിയില്‍ നീയെന്നിലൂടെക്കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാല്‍
പരലുപോലത്താരമിഴിയൊളിപുരണ്ടാല്‍
കരളിന്‍ കലക്കങ്ങള്‍ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം

ഒടുവില്‍ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??

വനപര്‍ണ്ണശാലയില്ലല്ലോ,മനംകാത്ത

മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകള്‍
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതന്‍
മുദ്രാദലങ്ങളില്ലല്ലോ

അഴലിന്‍ നിഴല്‍കുത്തു മര്‍മ്മം ജയിച്ചോരു

തഴുതാമപോലുമില്ലല്ലോ


ദാഹം തിളച്ചാവിനാഗമാകുന്നൊരാ

ദിക്കിന്റെ വക്കു പുളയുന്നു.

ചിത്തങ്ങള്‍ ചുട്ടുതിന്നാടുന്ന ചിതകളുടെ

ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകള്‍ കൂര്‍ച്ചുണ്ടു നീട്ടിയന്തിക്കിളി-

പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു

ഭൌമമൌഢ്യം വാതുറന്നുള്ളില്‍ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാക തുപ്പും കനല്‍ച്ചീളുകള്‍ നക്കി
മലചുറ്റിയിഴയും കരിന്തേളുകള്‍മണ്ണി-

ലഭയം തിരക്കുന്ന വേരിന്റെയുമിനീരി
-

ലപമൃത്യുവിന്‍ വാലുകുത്തിയാഴ്തുന്നു

ചുറ്റും ത്രിദോഷങ്ങള്‍ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂര്‍ച്ചയാലീശൈല
നാഡിയോ തീരെത്തളര്‍ന്നിരിക്കുന്നു.

ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി


അഗ്നിവേശന്‍ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ



നീര്‍ക്കിളികള്‍ പാടുമൊരു ദിക്കുകാണാമവിടെ

നീര്‍ക്കണിക തേടിഞാനൊന്നുപോകാം
കാലാല്‍ത്തടഞ്ഞതൊരു കല്‍ച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാല്‍ക്കടഞ്ഞതൊരു കണ്‍ചിമിഴുവെള്ളം
ഉയിരാല്‍പ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീര്‍ നാഡി-

യന്ത്യപ്രതീക്ഷയായ്ക്കാണാം

ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-

യ്ക്കിവിടെയിളവേൽക്കാം

തിന്നാന്‍ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-

ക്കുടലുകൊത്തിക്കാം

വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മില്‍
സൌഖ്യം നടിക്കാം…….


നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ

സ്തംഭിച്ചു നില്‍ക്കുന്നുവല്ലോ..


കമ്പിതഹൃദന്തമവ്യക്തമായോര്‍ക്കുന്ന

മുന്‍പരിചയങ്ങളാണല്ലേ..?

അരച! നിന്നോര്‍മ്മയിലൊരശ്രുകണമുണ്ടോ
?

അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ
..?

കഥയിലൊരുനാള്‍ നിന്റെ യവ്വനശ്രീയായ്
-

ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ
..?

ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ

ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….

അവള്‍ പെറ്റ മക്കള്‍ക്കു നീ കവചമിട്ടു

അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള്‍ മെനഞ്ഞു
മോഹബീജം കൊണ്ട് മേധകള്‍ മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില്‍ ബിരുദം കൊടുത്തു
നായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാനൊരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില്‍ പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാനൊരുക്കി ക്കൊടുത്തു

ആപിഞ്ചു കരളുകള്‍ ചുരന്നെടുത്തല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷച്ചൂരു തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണിലൂറുന്നതോ നീല രക്തം

നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍
കരളിലോ
………

കരളുന്ന ദൈന്യം


ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-

നുലയുന്ന തിരിനീട്ടി നോക്കാം

അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-

മുയിരാമഗസ്ത്യനെത്തേടാം

കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീര്‍ത്തുന്ന വിണ്ണിനെക്കണ്ടുവോ..??

അമൃതത്തിനമൃതത്വമേകുന്ന ദിക്കാല

ഹൃദയങ്ങളില്‍ നിന്നു തൈലങ്ങള്‍ വാറ്റുന്ന
തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങള്‍ക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി-
യാവര്‍ത്തിച്ചു പുഷ്പരസശക്തിയായ് മാറ്റുന്ന
അഷ്ടാംഗയോഗമാര്‍ന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങള്‍ തീര്‍ക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ

മണ്‍കുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യന്‍

സൌരസൌമ്യാഗ്നികലകള്‍ കൊണ്ടുവര്‍ണ്ണങ്ങള്‍
വീര്യദലശോഭയായ് വിരിയിച്ച പുല്‍ക്കളില്‍
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതന്‍ കണ്ഠനാളബാഷ്പങ്ങളില്‍
ഹൃന്മധ്യദീപത്തില്‍ നിശ്ശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീര്‍ത്ഥനാദങ്ങളില്‍
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളിന്‍
അച്ചുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളില്‍
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യന്‍

ഇരുളിന്‍ ജരായുവിലമര്‍ന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണര്‍ത്താന്‍
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

No comments:

Post a Comment

Note: Only a member of this blog may post a comment.